Thursday 12 January 2012

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം .....



                                      ഇന്ദ്രപ്രസ്ഥം മരം കോച്ചുന്ന മഞ്ഞില്‍ കരിമ്പടം പുതച്ചിരിയ്ക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി . ഇടദിവസങ്ങളിലെപ്പോഴോ ഇത്തിരി വെളിച്ചവുമായി സൂര്യദേവന്‍ ഒന്നെത്തിനോക്കിപ്പോയോ ?
അതൊരു സംശയം മാത്രമാണ്........ ഉറപ്പൊന്നുമില്ല.
             എന്റെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ ഒരു കുട്ടത്തിപ്രാവ് ഉച്ചവെയിലിന്റെ ഒരു നുള്ള് ചീറിനായി കാത്തിരുപ്പ് തുടരുന്നു. സ്വെട്ടരിന്റെ ചൂടില്‍ കഴുത്തില്‍ മഫ്ലര്‍ ചുറ്റിയിരുന്നിട്ടും എനിയ്ക്കും തണുക്കുന്നു.തണുപ്പിനു അകമ്പടിയായി എത്തിയ പനി   വിട്ടുമാറിയെങ്കിലും ചുമയും ജലദോഷവും ഇനിയും കുറഞ്ഞിട്ടില്ല. ഇഞ്ചി ചതച്ചിട്ടൊരു ചൂട് ചായ കുടിയ്ക്കാനും ഉപ്പുരസമുള്ള കുറച്ചു നിലക്കടല കൊറിയ്ക്കാനുമൊക്കെ ഒരു തോന്നല്‍ മനസ്സിലുണ്ട്. എങ്കിലും പുറത്തു വീശുന്ന ശീതക്കാറ്റിന്റെ മൂളലും വന്യമായ തണുപ്പും മൂടിപ്പുതച്ചുങ്ങാന്‍  പറയുന്നു. പുറത്ത് കുട്ടത്തി പ്രാവ് കുറുകുന്നു.ബാല്‍ക്കണിയുടെ വാതിലടച്ചു തിരിയുന്ന എന്നെ ദീനമായി നോക്കുന്ന ചുവന്ന കുന്നിക്കുരു പോലുള്ള കണ്ണുകള്‍ കണ്ടില്ലെന്നു നടിയ്ക്കാന്‍ എനിയ്ക്കായില്ല.അടുക്കളയില്‍ നിന്ന് അല്‍പ്പം അരി വാരിയിട്ടു കൊടുത്തു. പാവം തണുപ്പത്ത് എന്തെങ്കിലും തിന്നു കൊണ്ടിരിയ്ക്കട്ടെ. മനുഷ്യനെപ്പോലെ അതിനും തണുപ്പത്ത് വിശപ്പു  കൂടുതലായിരിയ്ക്കും.
                                     കണ്ണടച്ച് കിടന്നാല്‍ ഒരു പക്ഷെ നല്ല സ്വപ്നങ്ങളെങ്കിലും കാണാന്‍ കഴിയും. ബ്ലാങ്കറ്റിന്റെ ഇരുട്ടിലേയ്ക്കു ഊളിയിടുമ്പോള്‍ ഓര്‍മ്മകള്‍ തിക്കിതിരക്കി വരുന്നത് പോലെ. കായല്‍ കാറ്റെറ്റു കിടക്കുന്ന എന്റെ ഗ്രാമത്തിലേയ്ക്ക്..........കുളിരുള്ള പുലര്‍കാലങ്ങളിലെയ്ക്ക്............ മനസ്സ് മടങ്ങിപ്പോകുവാന്‍ കൊതിയ്ക്കുകയാണ്.
                                 അന്നൊക്കെ ധനു - മകരമാസങ്ങളിലെ പുലര്‍ച്ചയുള്ള തണുപ്പില്‍ ഞാനും ചേച്ചിയും ചേട്ടനും മുറ്റത്തിന്റെ കോണില്‍ തൂത്തുവാരിക്കൂട്ടിയ കരിയിലകള്‍ കത്തിച്ചു തീ കാഞ്ഞിരിയ്ക്കുമായിരുന്നു. മാവും പ്ലാവും പേരയും പേരറിയാത്ത ഒത്തിരി മരങ്ങളും തണല്‍ വിരിച്ചു നിന്ന മുറ്റത്ത്‌ കൂനകൂട്ടിയിട്ടു കത്തിയ്ക്കാന്‍ എത്ര കരിയില കൂമ്പാരങ്ങളായിരുന്നു. ഇത് നിന്റെ...........ഇത് എന്റെ......... എന്ന് അവകാശം പറയുമായിരുന്നെങ്കിലും വഴക്കില്ലാതെ ഓരോ കരിയിലക്കൂട്ടവും കത്തിച്ചു ചൂട്പോലും പങ്കിട്ടു മൂന്നു പേര്‍. അമ്മ പറയാറുള്ള പോലെ ഒരു തേങ്ങയുടെ മൂന്നു കണ്ണുകള്‍.
                           ചേട്ടന്‍ കമ്പില്‍ കൊരുത്ത കടലാസ് കഷണങ്ങള്‍ കത്തിയ്ക്കുകയോ തീയില്‍ നീളമുള്ള കമ്പേടുത്തു കുത്തിയിളക്കി കത്തുന്ന ചുവന്ന പൊട്ടുകള്‍ വായുവില്‍ നൃത്തം വെയ്പ്പിയ്ക്കുകയോ ഒക്കെ ചെയ്തുകൊണ്ടിരിയ്ക്കും. ഉള്ളം കൈയില്‍ ഉപ്പും കുരുമുളകും പൊടിച്ചു ചേര്‍ത്ത ഉമിക്കരിയെടുത്ത്‌ പല്ലില്‍ ഉരച്ചോ,പഠിയ്ക്കാന്‍ ബാക്കിയായ പാഭാഗങ്ങള്‍ എന്തെങ്കിലും വായിച്ചു നല്ല കുട്ടിയായി ചേച്ചിയും ഉറക്കച്ചടവ് മാറാതെ ചേട്ടന്‍ കാട്ടുന്ന വികൃതികളില്‍   കണ്ണുനട്ട് ഞാനും  തീയ്ക്കു ചുറ്റും വട്ടം കൂടിയിരുന്ന എത്ര പ്രഭാതങ്ങള്‍. കരിയിലകള്‍ കത്തി  തീരുന്നവരെയേ  ആ  തണുപ്പിനു ആയുസ്സുള്ളൂ ....   കുളത്തിലെ തണുപ്പില്‍ ഒന്ന് മുങ്ങിനിവരുമ്പോള്‍ ഉന്മേഷം കൂടും. പാടവരമ്പില്‍ നിന്ന് കൂട്ടുകാരി പേര് നീട്ടി വിളിയ്ക്കുമ്പോള്‍ സ്കൂളിലേയ്ക്കുള്ള ഓട്ടം. ഇടവഴികളില്‍ നാട്ടുമാവ് നിറയെ പൂവിട്ടുനില്‍ക്കുന്നു . ഇടയ്ക്കിടയ്ക്ക് തലനീട്ടുന്ന ഉണ്ണിമാങ്ങകളും........ താഴ്ന്ന കൊമ്പിലെ ഒന്ന് പൊട്ടിയ്ക്കാന്‍ കൈ തരിയ്ക്കും. അരികില്‍ നിലത്തു വീണുകിടക്കുന്നത് പരതുന്ന കൂട്ടുകാരിയ്ക്കൊപ്പം കൂടും. അടുത്തുള്ള സ്കൂളില്‍ ഫസ്റ്റ് ബെല്‍ മുഴങ്ങുന്നു.വീണ്ടും ഓട്ടം....
                                      കമ്പിളിപ്പുതപ്പിന്റെ ചൂടില്‍ കുറച്ചൊന്നു വിയര്‍ത്തോ ..അതോ വീണ്ടും പനിച്ചു തുടങ്ങിയോ..പനി  പിടിച്ചു വിറയ്ക്കുമ്പോള്‍ ഇപ്പോഴും അമ്മ അരികില്‍ വേണമെന്ന് ശാട്യം  പിടിയ്ക്കുന്ന ഒരു കൊച്ചുകുട്ടി എന്റെയുള്ളില്‍ ഇപ്പോഴുമുണ്ട്. ഓലക്കീറില്‍ രാസ്നാതിപ്പൊടി ചാലിച്ച് നെറുകയില്‍ അമ്മ ഇട്ടു തരുമ്പോഴുള്ള നേര്‍ത്ത തണുപ്പ്..... തലവേദനിയ്ക്കുമ്പോള്‍ നെറ്റിയില്‍ പുരട്ടിത്തരുന്ന ചന്ദനത്തിന്റെ അവാച്യ സുഗന്ധം...ഇതിനൊപ്പം കണ്ണടച്ച് പ്രാര്‍ഥനകള്‍ ഉരുവിട്ട് അമ്മ ചെയ്ത് തന്നിരുന്ന ഈ സ്നേഹമന്ത്രങ്ങള്‍ക്ക്എന്തൊരു ശക്തിയായിരുന്നു.ഞൊടിയിടയില്‍  ചുട്ടുപൊള്ളുന്ന പനി വിട്ടു ചാടിയെഴുനേറ്റു ആവിപറക്കുന്ന ചൂട് കഞ്ഞിയും ചുട്ട പപ്പടവും കഴിയ്ക്കാന്‍ കൊതിയോടെ അടുക്കളയിലേയ്ക്ക് ഓടി ചെല്ലാറുള്ളത്....കൊതിയോടെ ഓര്‍മ്മകള്‍ പിന്നെയും.....
നാവില്‍ വെള്ളമൂറുന്നുണ്ടോ...ഇല്ല തീരെയില്ല....ആന്റിബയോട്ടിക്കുകള്‍ രുചിച്ചു മരവിച്ച നാവു പുറത്തേയ്ക്ക് തുപ്പിക്കളയാന്‍  കഴിഞ്ഞിരുന്നെങ്കില്‍ എന്നാണ് ഇപ്പോള്‍ ചിന്ത.
                 ദില്ലിയില്‍ ഇത്തവണ ക്രിസ്മസ് കടന്നു പോയത് കൂടിയറിഞ്ഞില്ല. മലയാളം ചാനലുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ കണ്ടു മടുത്തു തുടങ്ങി.മറ്റെന്തു കാണാന്‍....മോന്റെ സ്കൂളിലെ പേരിനുള്ള ഒരു ക്രിസ്മസ്  ആഘോഷങ്ങള്‍ക്കായി ഞാന്‍ നക്ഷത്രവിളക്കിനും ക്രിസ്മസ്ട്രീയ്ക്ക്മായി ചില  കടകള്‍ കേറിയിറങ്ങിയതൊഴിച്ചാല്‍ മറ്റൊരു പ്രത്യേകതയും ഇത്തവണയുണ്ടായില്ല.
                           ബാല്യത്തില്‍ ഡിസംബറിലെ ക്രിസ്മസ് രാവുകള്‍ക്ക്‌ വേണ്ടി എത്ര ആകാംക്ഷയോട് കൂടിയാണ് കാത്തിരിയ്ക്കാരുള്ളത്.ഏറ്റവും ആദ്യം നക്ഷത്രം തൂക്കാന്‍ സാധിച്ചാല്‍ അതില്‍പ്പരം സന്തോഷം വേറെയില്ല.ക്രിസ്മസിന് ഒരാഴ്ച മുന്നെയെത്തുന്ന കരോള്‍ സംഘങ്ങള്‍ക്കായുള്ള കാത്തിരുപ്പ് തന്നെ ഒരു സുഖമായിരുന്നു.പാതിയുക്കവും കണ്ണില്‍ വെച്ച് കയ്യില്‍ നാണയതുട്ടുകളും സൂക്ഷിച്ചു ഇരുട്ടിലേയ്ക്കു നോക്കിയിരുന്ന രാവുകള്‍.പാടത്തിനപ്പുറത്തു നിന്നും അവരുടെ വിളക്കുകള്‍ മിന്നിത്തിളങ്ങാന്‍ തുടങ്ങുമ്പോള്‍ മനസ്സ് തുടികൊട്ടാന്‍ തുടങ്ങും.പാടം കടന്നെത്തുന്ന ഇമ്പമാര്‍ന്ന ഗാനങ്ങളുടെ അലയടികള്‍ തണുപ്പും ഇരുട്ടും വകഞ്ഞു മാറ്റി എല്ലാവരെയും ഉറക്കത്തില്‍ നിന്നുണര്‍ത്തി ഉല്ലാസഭരിതരാക്കും.ഹാപ്പി ക്രിസ്മസ് പറഞ്ഞു കൈ പിടിച്ചു കുലുക്കുന്ന ക്രിസ്മസ് പപ്പാ ആരെന്നറിയാന്‍   ഇപ്പോഴും   ഒരു കൌതുകമാണ് .പുറത്ത് എല്ലാവരോടും  കുശലം  പറയുന്ന  അച്ഛനറിയാം  മുഖം  മൂടിയുടെ  പിന്നിലെ   ക്രിസ്മസ് പപ്പയെ.വിളക്കുകള്‍ മറഞ്ഞു  കഴിഞ്ഞാല്‍  അച്ഛന്റെ  പിന്നാലെ  കൂടും അതാരെന്നറിയാന്‍. കുറച്ചു കഴിഞ്ഞിട്ടാണെങ്കിലും അച്ഛനത് വെളിപ്പെടുത്തുമ്പോള്‍ ഉള്ളില്‍ ചിരി പൊട്ടും.ക്രിസ്മസ് ദിനങ്ങള്‍ മധ്യഹ്നങ്ങളോ വൈകുന്നെരങ്ങളോ മിക്കവാറും അയല്‍വാസിയും സുഹൃത്തുമായ പ്പേല്‍ ചേട്ടനോപ്പമായിരുന്നു അച്ഛന്റെ ആഘോഷങ്ങള്‍.അച്ഛന്റെ വിരലില്‍ തൂങ്ങി ഞാനും ചേട്ടനും ചിലപ്പോളൊക്കെ കൂടെ പോകും.അവരുടെ ആഘോഷത്തിനിടയില്‍ അച്ഛന്റെ ഗ്ലാസ്സിലിരുന്ന എന്തോ കുടിച്ചു കിറുങ്ങി നടന്ന ഒരു പകലും എന്റെ ബാല്യകാലസ്മരണകളില്‍..... അല്ല കുറുമ്പുകളില്‍പ്പെടുന്നു. ആണ്‍കുട്ടിയായ ചേട്ടന് തോന്നാത്ത കാര്യമാണ് അന്നേ ഇത്തിരി പോക്കിരിയായ ഞാന്‍ ചെയ്തത്.ഇന്നതെല്ലാം  ഓര്‍ത്തു കൂടെ ചിരിയ്ക്കാന്‍ അച്ഛനില്ല..പ്പേല്‍ ചേട്ടന്‍ ഉണ്ടോ........ അറിയില്ല......നാട് വിട്ടു നഗരത്തിരക്കില്‍ ചേക്കേറിയ എനിയ്ക്കോ ഗ്രാമത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും നെഞ്ചില്‍ സൂക്ഷിയ്ക്കുന്ന എന്റെ ചേട്ടനും ചേച്ചിയും ഇതൊക്കെ ഓര്‍ക്കുന്നോ ആവോ...
           തണുപ്പ് കൂട്ടാനായി പുറത്തു ചാറ്റല്‍ മഴ പെയ്തു തുടങ്ങി.താഴ്വാരങ്ങളില്‍ മഞ്ഞു വീഴ്ച തുടങ്ങിയിട്ടുണ്ടാകണം .ആലിപ്പഴം  പൊഴിയുന്നത്  ഈ കോണ്‍ക്രീട്ടു സൌധത്തിലിരുന്നാല്‍ എങ്ങിനെ അറിയാനാണ്. വീണ്ടും പുതപ്പിനുള്ളിലെയ്ക്ക് ചുരുണ്ട് കൂടി. 
                           ഓര്‍മ്മകളിലെവിടെയോ മൂന്നു കുട്ടികള്‍ ഒരു വലിയ പുതപ്പിനായി പിടിവലി കൂടുകയാണ്............. അവിടെയും പുറത്തു നല്ല മഴ..വഴക്കുണ്ടാക്കാതെ എന്ന് ശാസിയ്ക്കുന്ന അമ്മ........... ചിരിച്ചു കൊണ്ട് അമ്മയെ വിലക്കുന്ന അച്ഛന്‍.......പിന്നെ വഴക്ക് മാറ്റി പുതപ്പു കൊണ്ട് ടെന്റ് കെട്ടി കളിയ്ക്കുന്ന ഒരു ചേട്ടനും ചേച്ചിയും കുഞ്ഞനുജത്തിയും.........രണ്ടു ചെറിയ മുറികളുള്ള ഒരു കൊച്ചു വീട്...മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ മേശമേല്‍ റാന്തലിന്റെ തിരി ഒന്നുകൂടി നീട്ടി വെച്ച് തിരക്കിട്ട് പുസ്തകം വായിച്ചു തീര്‍ക്കുന്ന അച്ഛന്‍ ...........അടുക്കളയില്‍ നനഞ്ഞ വിറകു ഊതിക്കത്തിച്ചു ധൃതിയില്‍ അത്താഴം തയ്യാറാക്കുന്ന ഒരമ്മ.......ഉറക്കം തൂങ്ങുന്ന കണ്ണ്‍കളുമായി റെന്റിനുള്ളില്‍ കളിച്ചു ചിരിച്ചു ഞങ്ങളും.....പാടത്ത്  പച്ചത്തവളകള്‍ കൂട്ടത്തോടെ മഴയെ വരവേല്‍ക്കുന്നു..ചാക്കുകളും പെട്രോമാക്സുകളുമായി കുറെ തവളപിടുത്തക്കാരും പാടവരമ്പ്  ചവിട്ടിമെതിച്ചു നടന്നു നീങ്ങുന്നു.
                            കമ്പിളിപ്പുതപ്പില്‍ ഞാനും എന്റെ ഓര്‍മ്മകളും ചൂട് പിടിച്ചു.ഇനി എഴുന്നേല്‍ക്കാം. ഇഞ്ചി ചേര്‍ത്തൊരു ചൂട് ചായ തയ്യാറാക്കാന്‍ അടുക്കളയിലേയ്ക്ക്....

Sunday 8 January 2012

ആരവല്ലി മലനിരകളിലെ രണ്ടാഴ്ച ..





മൌണ്ട്  അബു...രാജസ്ഥാനിലെ ഒരേയൊരു ഹില്‍ സ്തേഷന്‍...ആരവല്ലി പര്‍വത നിരകളില്‍ ഏകദേശം 1700  മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. ദില്ലി അഹമ്മദബാദ്  റൂട്ടില്‍ അബു റോഡ്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 29  കി മി ദൂരെ  രാജസ്ഥാന്‍ ഗുജറാത്ത്  അതിര്‍ത്തിയിലാണ്  മൌണ്ട്  അബു സ്ഥിതി ചെയ്യുന്നത്. അര്‍ബുധാഞ്ചല്‍  എന്നായിരുന്നു പൌരാണിക നാമദേയം. നവംബര്‍ മാസത്തിന്റെ അവസാനം നല്ല മൂടല്‍ മഞ്ഞും തണുപ്പുമുള്ള കാലാവസ്ഥ. തലേന്ന് വൈകുന്നേരത്തെ രാജധാനിയില്‍ പുറപ്പെട്ടു രാവിലെ അബു റോഡില്‍ എത്തി.ഏതാണ്ട് ഉച്ചയായപ്പോളേക്കും മൌണ്ട്  അബുവില്‍ .ഇനി ഒരു രണ്ടാഴ്ചക്കാലം ഈ കാലാവസ്ഥയും ആസ്വദിച്ചു കാഴ്ചകളും കണ്ടു കഴിയാം.മൌണ്ട്  അബുവിലെ ഏറ്റവും പ്രശസ്ഥമായ കാഴ്ചയാണ് നക്കി ലേക്ക് ..നാല് വശവും  മലനിരകളാല്‍ ചുറ്റപ്പെട്ട മനോഹരമായ കാഴ്ച ...





ദേവന്മാരെല്ലാവരും കൂടി തങ്ങളുടെ നഖം കൊണ്ട് കുഴിച്ചുണ്ടാക്കിയതാണ്ത്രെ  ഈ തടാകം.  അത് കൊണ്ടാണ് നക്കി എന്ന പേര്. നഖത്തിന്  ദേവനാഗരിയില്‍ നഖ് എന്നാണല്ലോ പറയുന്നത്. ഇപ്പോള്‍ ബോട്ടിങ്ങിനും ചെറിയ ഷോപ്പിങ്ങിനും  പിന്നെ പരമ്പരാഗത രാജസ്ഥാനി വസ്ത്രം ധരിച്ചു കൊണ്ട് ഫോട്ടോ എടുക്കാനുള്ള അവസരവും ഇവിടുണ്ട്.നക്കി ലേക്കിനു ചുറ്റും നല്ലൊരു ജോഗ്ഗിംഗ് ട്രാക്കും ഉണ്ട്. പലപ്പോഴും രാവിലെയുള്ള നടത്തത്തിനിടയില്‍ വിദേശികളും സ്വദേശികളും ആയ പലരെയും കാണാറുണ്ടായിരുന്നു. എടുത്തു പറയേണ്ട ഒരു കാഴ്ച  നല്ല തൂവെള്ള വസ്ത്രം ധരിച്ച സ്ത്രീകളും പുരുഷന്മാരും ആണ്. പിന്നീടുള്ള അന്വേഷ ണ ത്തിലാണറിഞ്ഞത് അവരെല്ലാം ബ്രഹ്മകുമാരി സന്സ്ഥാനിലെ അന്തേവാസികളാണ്  പോലും .നക്കി തടാക ത്തിലേയ്ക്ക് നോക്കിയിരിക്കുന്ന ഒരു ആമയുടെ ആകൃതിയിലുള്ള ഒരു പാറയാണ് ഇവിടുത്തെ  മറ്റൊരു ആകര്‍ഷണം.ട്ടോദ് റോക് എന്നാണതിന്റെ പേര്‍.
 


ദില്‍വാര ജൈന ക്ഷേത്രം ... സിറ്റിയില്‍ നിന്നും 2 .5  കി മി ദൂരെ
ദില്‍വാര  ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. 11  ആം ശതകത്തില്‍  വെളുത്ത മാര്‍ബിളില്‍   പണികഴിപ്പിച്ച  അഞ്ചു ക്ഷേത്രങ്ങളുടെ ഒരു സമുച്ചയമാണിത്. ആദിനാഥ്ജി ക്ഷേത്രം,നേമിനാഥ്ജി ക്ഷേത്രം,രിശഭ് ദേവ്ജി ക്ഷേത്രം,പരസ്നാഥ്ജി ക്ഷേത്രം , മഹാവീര്‍ സ്വാമിജി ക്ഷേത്രം എന്നിവയാണിവ. ശില്പകലയുടെയും കൊത്തുപണിയുടെയും മകുടോദാഹരണങ്ങളാണ് ഇവ. ജൈന തീര്‍ത്ഥങ്കരന്മാരുടെ ജീവിത ചരിത്രം ക്ഷേത്രത്തിന്റെ ചുവരുകളില്‍ കൊത്തിവെച്ചിരിയ്ക്കുന്നു. ഇനി ബാക്കി  ചിത്രങ്ങള്‍ പറയട്ടെ.




 



 


ഗുരു ശിഖര്‍ ....5676  അടി ഉയരത്തില്‍ സിറ്റിയില്‍ നിന്നും 15  കി മി ദൂരെ യാണ് രാജസ്ഥാനിലെ തന്നെ എറ്റവും ഉയരം കൂടിയ ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്.മഹാ വിഷ്ണുവിന്റെ അവതാരമായ ദത്താത്രേയ മുനിയുടെ ഒരു ക്ഷേത്രം ഇവിടെയുണ്ട്. ഇവിടെയുള്ള ഒരു ഗുഹയ്ക്കുള്ളില്‍ തന്റെ പാദസ്പര്‍ശം  നടത്തിയത് കൊണ്ടാണത്രേ ഇവിടം ഗുരു ശിഖര്‍ എന്നറിയ പ്പെടാന്‍  തുടങ്ങിയത്.1411   ല്‍ പണികഴിപ്പിച്ച സാമാന്യം വലിയ ഒരു മണി ഇവിടെക്കാണം.അതിന്റെ ശബ്ദം കി മി അകലെ വരെ മുഴങ്ങി കേള്‍ക്കും പോലും. നമ്മുടെ പൊന്മുടിയെ അനുസ്മരിപ്പിയ്ക്കുന്ന തരത്തില്‍ ഇവിടെ എപ്പോഴും  തണുത്ത കാറ്റടിച്ചു കൊണ്ടേയിരിയ്ക്കുന്നു .







 


നക്കി ലേക്കിന്റെ തെക്ക് പടിഞ്ഞാറ് ദിക്കിലാണ് സണ്‍സെറ്റ് പോയിന്റ്‌ സ്ഥിതി ചെയ്യുന്നത്. സൂര്യസ്തമനത്തിന്റെ സമയത്ത് നൂറു കണക്കിനാളുകളാണ് ഇവിടെ തടിച്ചു കൂടുന്നത്. അത് കൊണ്ട് തന്നെ  വളരെയധികം ഭോജനശാലകളും സുവനീര്‍ ഷോപ്പുകളും ഇവിടെയുണ്ട്.എല്ലാം കൂടി ഒരു കാര്‍ണിവലിന്റെ പ്രതീതി.
 


അന്ദര പോയിന്റ്‌ അഥവാ ഹണി മൂണ്‍ പോയിന്റ്‌...പ്രകൃതി തന്നെ പണിത ഒരു സ്ത്രീയുടെയും പുരുഷന്റെയും ആകൃതിയിലുള്ള പാറകളാണ് ഇവിടുത്തെ ആകര്‍ഷണം.ഉയരത്തില്‍ നിന്ന് താഴേക്കുള്ള അവാച്യമായ കാഴ്ച കാരണം ഇവിടെയ്ക്ക് വരുന്ന സഞ്ചാരികളില്‍ കൂടുതലും മധു വിധു ആഘോഷിയ്ക്കുന്നവരാണ്  .അത്കൊണ്ട് തന്നെ ഇവിടം
ഹണി മൂണ്‍ പോയിന്റ്‌ എന്നും അറിയപ്പെടുന്നു.
 


ഗോമുഖ് ക്ഷേത്രം ....
സിറ്റിയില്‍ നിന്ന് ഏതാണ്ട് 6  കി മി ദൂരെയായി 700  ല്‍ പ്പരം പടികളിലൂടെ താഴേക്കിറങ്ങി വേണം അവിടെയെത്തി ചേരാന്‍.പടികളി  റ  ങ്ങാന്‍ തുടങ്ങിയപ്പോള്‍ കൈയിലുള്ള മൊബൈലില്‍ രാജസ്ഥാന്‍ ടെലികോം  നെറ്റ് വര്‍ക്ക്‌ ആയിരുന്നു കാണിച്ചിരുന്നത് എന്നാല്‍  താഴെ എത്തിയപ്പോള്‍ ഗുജറാത്ത്‌ ടെലികോം നെറ്റ്‌വര്‍ക്ക് കിട്ടിത്തുടങ്ങി. വെള്ള മാര്‍ബിളില്‍ ഉണ്ടാക്കിയ ഒരു ഗോമുഖതിലൂടെ ഒരു ചെറിയ നീരുറവ   ഒഴുകി വരുന്നത് ഇവിടെ കാണാം. ഭൂമിയ്ക്കടിയിലൂടെ ഒഴുകുന്ന സരസ്വതി നദിയത്രെ  ഇത്. പൌരാണിക കാലത്തെ രണ്ടു മഹാഋഷിമാരില്‍ ഒരാളായ  വസിഷ്ഠ മഹര്‍ഷിയുടെ   ആശ്രമം ഇതിനടുത്തായാണ്  സ്ഥിതി ചെയ്യുന്നത് .ഭൂമിക്കടിയിലൂടെ ഒഴുകുന്ന സരസ്വതി നദി ഇവിടെ പ്രത്യക്ഷ പ്പെട്ടതിന്റെ പിന്നില്‍ ഒരു കഥ കൂടിയുണ്ട്. വിശ്വാമിത്ര മഹര്‍ഷിയും വസിഷ്ഠ  മഹര്‍ഷിയും  തമ്മില്‍ അതിഭൌധികതയെ പറ്റി  നടന്ന വാഗ്വാദത്തില്‍ സരസ്വതി വസിഷ്ഠ മുനിയുടെ പക്ഷം ചേര്‍ന്ന് പോലും.ഇത് കണ്ട വിശ്വാമിത്രന്‍ സരസ്വതി കളങ്കിതയായി തീരട്ടെയെന്ന്  ശപിച്ചു. പിന്നീടു ഇതറിഞ്ഞ വസിഷ്ഠമഹര്‍ഷി സരസ്വതിയോട് തന്റെ ആശ്രമത്തിനടുത്തു കൂടി ഒഴുകിയാല്‍ ശാപമോക്ഷം കിട്ടുമെന്ന് ഒരു വരം കൊടുത്തു.അങ്ങിനെയാണ് സരസ്വതി ആശ്രമത്തിനടുത്തു കൂടി ഒഴുകാന്‍ തുടങ്ങിയതത്രെ. പിന്നീടു വിശ്വാസിയായ ഒരു രാജാവാണ് ഗോമുഖത്തിന്റെ  ആകൃതിയില്‍ ഒരു കുഴല്‍ അവിടെ സ്ഥാപിച്ചത്.





 അര്‍ബുധാഞ്ചല്‍  എന്നാ  പൌരാണിക നാമധേയത്തിനു പിന്നിലും വസിഷ്ഠ അശ്രമത്തിനോടനുബന്ധിച്ച ഒരു കഥയുണ്ട്.

പൌരാണിക കാലത്ത് ഇവിടം മഹാമുനിമാരുടെ വിഹാര കേന്ദ്രമായിരുന്നു. വസിഷ്ഠ മുനി ഭൂമിയെ അസുരന്മാരില്‍ നിന്ന് രക്ഷിയ്ക്കുന്നതിനായി മഹായാഗം നടത്തി നാല് അഗ്നി കുലങ്ങളെ സൃഷ്ടിച്ചത് ഇവിടെ വെച്ചായിരുന്നു. വസിഷ്ഠ മുനിയുടെ ആശ്രമത്തിലെ ഗോമതാവ് നന്ദിനി ഒരിയ്ക്കല്‍ മേയുന്നതിനിടയില്‍ ഒരു അഗാധ ഗര്‍ത്തത്തില്‍ വീഴുകയും സ്വയം രക്ഷപെടാന്‍ പറ്റാതാവുകയും ചെയ്തു. ഇതറിഞ്ഞ വസിഷ്ഠ മുനി പരമ ശിവനോട് സഹായം അഭ്യര്‍ഥിച്ചു ...പരമശിവന്‍ ഉടനെ തന്നെ സരസ്വതി നദിയെ ദൌത്യം ഏല്‍പ്പിക്കുകയും സരസ്വതി ഗര്‍ത്തത്തിലേയ്ക്ക് ഒഴുകുകയും ചെയ്തു.അങ്ങിനെ നന്ദിനി തനിയെ മുകളിലേയ്ക്ക് പൊങ്ങി വന്നു.ഈ സംഭവത്തിനു ശേഷം ആ അഗാധ ഗര്‍ത്തം അടയ്ക്കുന്നതിനായി ഹിമവാന്റെ പുത്രനെ ഏല്‍പ്പിച്ചു. ഹിമവാന്റെ പുത്രന്‍ അര്‍ഭുധ എന്ന ഒരു  സര്‍പ്പത്തിന്റെ സഹായത്തോടെ ആ കൃത്യം നിര്‍വഹിച്ചു. പിന്നീടു സര്‍പ്പത്തിന്റെ ആവശ്യ പ്രകാരം ആ സ്ഥലം അര്‍ഭുധാഞ്ചല്‍ എന്നറിയപ്പെട്ടു. ദേവനാഗരിയിലുള്ള പേര്  നാവിനു വഴങ്ങാത്ത ബ്രിട്ടീഷ്കാരാണ്  പിന്നീട്  മൌണ്ട് അബു എന്ന പേര് പ്രചരിപ്പിച്ചത്.

രണ്ടാഴ്ചത്തെ മൌണ്ട് അബു ജീവിതത്തില്‍ എറ്റവും നന്നായി തോന്നിയത് ഒരു ദിവസം രാവിലെ നടത്തിയ ട്രെക്കിംഗ് തന്നെയായിരുന്നു.പല ദൂരത്തില്‍ പല തരത്തിലുമുള്ള വന വകുപ്പിന്റെ അന്ഗീകാരമുള്ള ഏതാണ്ട് 16  ഓളം  ട്രെക്കിംഗ്   സൗകര്യം
ഇവിടെ ഉണ്ട്.രാവിലെ തന്നെ സ്പോര്‍ട്സ് ഷൂവും ട്രാക്ക് സൂട്ടും ഒക്കെയായി ഇറങ്ങി.കുറെയധികം ട്രെക്കിംഗ് റൂട്ടുകള്‍ ഉള്ളതില്‍ എറ്റവും സൌകര്യപ്രദമായത് തന്നെ തിരഞ്ഞെടുത്തു..ഈ വഴികളെപ്പറ്റി എല്ലാം അറിയാവുന്ന ഒരാളെ കൂടെ കൂട്ടി..ഏതാണ്ട് 7  കി മി ഓളം ദൈര്‍ഘ്യമുള്ള ട്രെക്കിംഗ്. കിളികളുടെ കൂജനവും മന്ദമാരുതന്റെ തലോടലും ഏറ്റു രാവിലെയുള്ള നടത്തം.കുറെ കയറ്റവും പിന്നെ കുറെ ഇറക്കവും എല്ലാം കൂടി കലര്‍ന്ന ഒരു മോര്‍ണിംഗ്  വാക്ക് ..ഇടയ്ക്ക് ഉയര്‍ന്ന പ്രദേശത്തെത്തിയപ്പോള്‍ ഉദിച്ചുയരുന്ന കതിരവനെ കാണായി...മനം കുളിര്‍പ്പിയ്ക്കുന്ന കാഴ്ച തന്നെ.കുറച്ചുകൂടി മുന്നോട്ടു പോയപ്പോള്‍ താഴെ കൈകുടന്നയിലെന്ന പോലെ നക്കി ലേക്ക് കാണാറായി. എന്നാലും ഏതാണ്ട് രണ്ടു മണിക്കൂറുകളോളം നീണ്ടു നിന്ന ട്രെക്കിംഗ് കഴിഞ്ഞു വന്നപ്പോള്‍ പുതിയൊരു ഊര്‍ജസ്വലത കൈ വന്നത് പോലെ തോന്നി.
 
അച്ഛല്‍ ഗഡ് ...
സിറ്റിയില്‍ നിന്ന് ഏതാണ്ട് 8  കി മി ദൂരെയായി സ്ഥിതി ചെയ്യുന്നു. മേവാടിന്റെ രാജാവായ റാണകുംഭ പതിനാലാം ശതകത്തില്‍ പണികഴിപ്പിച്ച ഒരു കോട്ടയും കുറെ ജൈന ക്ഷേത്രങ്ങളും പിന്നെ അച്ഛലേസ്വര്‍ മഹാദേവഷേത്രവും ആണ് ഇവിടെയുള്ളത്. മഹാദേവ ക്ഷേത്രത്തില്‍ പഞ്ചലോഹത്തില്‍ പണികഴിപ്പിച്ച ഒരു വലിയ നന്ദി പ്രതിമയും ഉണ്ട്.
 


ഗുജറാത്തില്‍ മദ്യനിരോധനം ആയതു കൊണ്ട് മദ്യസേവയ്ക്കായി ഗുജറാത്തില്‍ നിന്നും വളരെയധികം ആളുകള്‍ ഇവിടെ വരുന്നുണ്ട് പോലും. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറയുന്ന പോലെ
മൌണ്ട് അബുവില്‍ വന്നാല്‍ മനസ്സമാധാനമായിട്ടു കള്ള് കുടിയ്ക്കാം പിന്നീ ഹില്‍സ്തേഷനിലെ കാഴ്ചകള്‍ കാണുകയും ചെയ്യാം.അത്കൊണ്ട് തന്നെ  അവിടെ കണ്ട രസകരമായ കാഴ്ച ..... അടുത്ത് കാണുന്ന വൈന്‍ ഷോപ്പില്‍ നിന്ന് കള്ള് കുപ്പിയും വാങ്ങി കുടുംബാംഗങ്ങളോടൊപ്പം  അവിടെ തന്നെയുള്ള ഭോജനശാലകളില്‍  പോയിരുന്നു  ഭക്ഷണത്തിന്റെ കൂടെ അതും സേവിയ്ക്കുന്ന കാഴ്ച ഒരുമാതിരി  എല്ലായിടത്തും കണ്ടു. 

പ്രജാപിത ബ്രഹ്മകുമാരിസ് സംസ്ഥാനിന്റെ ആസ്ഥാനവും ഇവിടെയാണ്. ഗ്യാന്‍ സരോവര്‍ എന്ന പേരില്‍ ഒരു മനോഹരമായ കാമ്പസ്സില്‍ അതിലും മനോഹരമായ രീതിയില്‍ രൂപകല്‍പ്പന ചെയ്ത ഒരു വിശ്വവിദ്യാലയം  അവരുടേതായി ഇവിടെ സ്ഥിതി ചെയ്യുന്നു. ബ്രഹ്മകുമാരീസിന്റെ ആദര്‍ശങ്ങളെപ്പറ്റിയും തത്വങ്ങളെപ്പറ്റിയും ഉള്ള നല്ലൊരു അവഗാഹം ഇവിടം സന്ദര്‍ശിച്ചാല്‍ ലഭിയ്ക്കും. ഒരു ദിവസം മുഴുവനും അവിടുത്തെ കാഴ്ചക ളും മള്‍ടിമീഡിയ അവതരണങ്ങളും ഒക്കെ   കണ്ടു ചുറ്റി നടന്നെങ്കിലും ഒന്നും മുഴുവനായി അങ്ങോട്ട്‌ മനസ്സിലാക്കാന്‍ സാധിച്ചില്ല. ഒരു പക്ഷെ  ഇങ്ങിനെയുള്ള പുതു ജീവിതരീതികളോടും ആദര്‍ശങ്ങളോടും താല്പര്യമില്ലത്തത് കൊണ്ടായിരിയ്ക്കാമത്.




ഇതിലുമൊക്കെ ഉപരിയായി  രാജസ്ഥാനിലെ പല നാട്ടു രാജാക്കന്മാരുടെയും ഗ്രീഷ്മ കാല വസതികളും സര്‍വേ ഓഫ് ഇന്ത്യയുടെ ഒരു പ്രൌഡ ഗംഭീരമായ ഓഫീസും കേന്ദ്രീയ പോലീസിന്റെ ആന്തരിക സുരക്ഷ പരിശീലനകേന്ദ്രവും എല്ലാം ഇവിടെ സ്ഥിതി ചെയ്യുന്നു.